കവിത

സ്വപ്നം
ചാപല്യമെനിക്കൊരു ശാപമായ്‌ ചിരിക്കവേ
ക്ഷണികമെന്‍ പേടിയെ
മഹാഗര്‍ത്തമാക്കുമെനാത്മാവേ
ശപിക്കട്ടെ നിന്നെ ഞാന്‍ ...
പേടികള്‍ തിരകളായുയരാവേ
മനസിലോരായിരം പ്രേതങ്ങള്‍ ,
ഭൂതങ്ങള്‍ പലതരം ...അങ്ങനെ –
വലിഞ്ഞു മുരുകുന്ന വേദന നീ അറിഞ്ഞിട്ടിലായിരിക്കാം
കണ്ണുകളിലേക്ക് ഉരുണ്ടു കയറുന്ന
ആ ഇരുട്ട് നീ കണ്ടിട്ടില്ലയിരിക്കാം
ഉറക്കയൂരക്കെ കരഞ്ഞിട്ടും  
കേള്‍ക്കാതെ സുഖ നിദ്രയിലാളുന്ന –
നിന്നിലെ നീയാവാനാനെനിക്കിഷ്ടം !
===========================================================================================================================================

ശ്വാനന്‍റെ കാഴ്ചകള്‍

എനിക്കുണ്ട് സ്വാതന്ത്ര്യമെന്‍റെ
ചങ്ങാതി കൂട്ടില്‍ കിടക്കുമ്പോഴും
എനിക്കുണ്ട് സ്വാതന്ത്ര്യമെന്‍റെ
കുരുക്കിടാത്ത കഴുത്തിനുമുണ്ട് സ്വാതന്ത്ര്യം
അവനെ കുളിപ്പിക്കും ;ഞാന്‍ കുളിക്കും
അതിനെനിക്കുണ്ട് സ്വാതന്ത്ര്യം
അവനു തിന്നാന്‍ കൊടുക്കും ;ഞാന്‍ തിന്നും
അതിനെനിക്കുണ്ട് സ്വാതന്ത്ര്യം
ഞാനലയാത്തൊരു തെരുവുമില്ല
ഞാനറിയതൊരു വീടുമില്ല..
തെണ്ടിപ്പട്ടിയെന്നു പറഞ്ഞു കല്ലെറിഞ്ഞാല്‍
ഓടിയോളിക്കാനൊരു മടിയുമില്ല
നിന്ക്കുണ്ടോ സ്വാതന്ത്ര്യം?
ഭംഗിയുള്ള വീട്ടിലെ ,അതിലും –
ഭംഗിയുള്ള കൂട്ടില്‍ ,കുടുക്കിട്ട –
കഴുത്തുനീട്ടി ,പുറം കാഴ്ച കാണാനാവാത്ത
നിനക്കുണ്ടോ സ്വാതന്ത്ര്യം?
എനിക്കുണ്ട് സ്വാതന്ത്ര്യം,അതിനേക്കാള്‍ -
സ്വര്‍ഗ്ഗീയ സുഖം വേറെയുണ്ടോ?
ഞാനുമൊരു ശ്വാനന്‍ ,നിന്നെ –
പേരിട്ടു വിളിക്കുന്നതല്ലാതെ
നിനക്കെന്തുണ്ട് വേറെ പറയാന്‍ ഗുണങ്ങള്‍ ?
=========================================================================================
ഈ ജാലകപ്പഴുതിലൂടെ

ഒത്തിരിനെരമീ ജാലകം തുറന്നിടട്ടെ
അതിലൂടിത്തിരി വെളിച്ചം കടക്കുമെങ്കില്‍
പറ്റുമെങ്കിലീയാത്രക്കാര്‍ നോക്കിടട്ടെയീ –
യിരുട്ടിന്‍റെ  വഴിയിലൂടെയൊരു നിഴലനക്കം
ഈ തെരുവിലൂടെയാണെന്‍  സ്വപ്നവും
പിണക്കവും ,ദുഖവും വളര്‍ന്നത്
ഘോഷയാത്രക്കള്‍ പലതും പോകുന്നിവിടെ
നാണത്താല്‍ മുഖം കുനിച്ചിതാ വധുവവള്‍ പോകുന്നു ,
കാല്‍തള കിലുക്കി അച്ഛന്‍റെ കൈ പിടിച്ചു
പിച്ചവെക്കുന്നു കാലിടറി നില്‍ക്കുന്ന കുഞ്ഞും
തസ്ക്കരനവനോടുന്നു ,പിന്നാലെ ജനക്കൂട്ടം....
മായുന്നു വെളിച്ചം ,മങ്ങുന്നു വാനം
മടങ്ങുന്നു കിളികളും കൂട്ടിനുള്ളില്‍ !
ഇനിയീ ജാലകമടച്ചിടട്ടെ ;നാഴിക -
എത്രയുണ്ടിനി പുലരുവാനെറേ ...
ഈ പഴയ സത്രത്തിനുള്ളില്‍
മണ്‍ചെരാതിനിത്തിരി വെളിച്ചത്തില്‍
ഞാനുമെന്‍ നിഴലും
ഇത്തിരിനേരമൊറ്റക്കിരിക്കട്ടെ !
=========================================================================================================
മമ്മി?(കവിത)



മമ്മിയെയെനിക്കറിയില്ല
ആരോ പഠിപ്പിച്ച സായിപ്പിന്‍ഭാഷ
എന്‍റെ നാവിന് വഴങ്ങില്ല
മമ്മിയെയെനിക്കറിയില്ല
നൊന്തുപ്രസവിച്ചോരമ്മയെ ഞാനറിയും
കൊഞ്ചുന്ന താളത്തില്‍
എന്നെയുറക്കുമമ്മയെ ഞാനറിയും
ഇടറിയ കാല്‍ച്ചുവടുകള്‍
പതറാതെ പോകാന്‍ പഠിപ്പിച്ച
അമ്മയെ ഞാനറിയും
തെറ്റുകളാവര്‍ത്തിക്കുമ്പോള്‍
തള്ളിക്കുഴഞ്ഞ കൈക്കുടഞ്ഞു
‘എന്തിത് കുട്ടാ ...’യെന്നു വിലപിക്കു –
മമ്മയെ ഞാനറിയും !
യാത്രപോയിത്തിരി വൈകിയാല്‍
ഉമ്മറപ്പടിയില്‍ പിടയ്ക്കുന്ന മനസ്സുമായ്‌
നില്‍ക്കുന്നോരമ്മയെ ഞാനറിയും !
മമ്മിയെ ഞാനറിയില്ല ...
കുഞ്ഞിനെ’ ഡേ  കെയറി’ലാക്കി
വിശക്കുന്ന കുഞ്ഞിനു പാല്‍ കൊടുക്കാതെ
സൗന്ദര്യം സൂക്ഷിക്കുന്ന ,
ക്ലബുകളില്‍ കറങ്ങുന്ന
മമ്മിയെയെനിക്കറിയേണ്ട ...
അമ്മെയെയെനിക്കറിയാം
നാവുകുഴയാത്ത ഭാഷയില്‍
അമ്മയെന്ന് പറയാനുമെനിക്കറിയാം






============================================================================


ഒരു തീവണ്ടിയാത്രയില്‍ (കവിത)




തീവണ്ടി സ്റ്റേഷന്‍ വിട്ടു
പ്രണയം ,ജീവിതം പിന്നെയെന്ത്?
അവന്‍ ഇന്ദുവിനോട് ചോദിച്ചു
തീവണ്ടി അപ്പോഴും പാഞ്ഞുകൊണ്ടിരുന്നു
ഇന്ദുവിനത് വ്യക്തമായിരുന്നു ;പാളം പോലെ!
നിശ്ചയിച്ചുകഴിഞ്ഞു!
എന്താണ് നിശ്ചയിച്ചത്‌?
പ്രണയമോ ജീവിതമോ ?
രണ്ടും
അപ്പോള്‍ ഞാന്‍ ?
നീ വെറും സഹപ്രവര്‍ത്തകന്‍ മാത്രം !
എന്‍റെ പ്രണയം നീ കണ്ടില്ലേ ?
ഞാന്‍ കണ്ടു ഒരേയൊരു പ്രണയം
അതു ഞാന്‍ നിശ്ചയിച്ച്‌ കഴിഞ്ഞു
ഇനിയെന്ത്‌ ?
നിനക്കെന്നോട് പ്രണയമില്ലേ?
ഇന്ദുവിന്‍റെ കയ്യില്‍ ഒരു നാരങ്ങ ബാക്കി
ഇതാര്‍ക്കാണ് ഇന്ദു ?
ഇതെനിക്ക് അച്ഛന്‍ സമ്മാനിച്ചതാണ് ..
എന്‍റെ പ്രണയത്തിന്‍റെ ഓര്‍മയ്ക്കായി
നീയെനിക്കത് തരുമോ ?
നിന്നോടെനിക്ക് പ്രണയമില്ല!
അടിവരയിട്ടവള്‍  പറഞ്ഞു
ഇനിയെന്ത്‌ ?
സ്റ്റേഷനുകള്‍ പലതും കഴിഞ്ഞു
തീവണ്ടി കരഞ്ഞു കൊണ്ട് പാഞ്ഞു ...
സുഭാഷിന്‍റെ മനസ്സും
ഇവളിനി ജീവിക്കണ്ട !
എന്‍റെ പ്രണയം നിരസിച്ചു ..
ഇവളിനി ജീവിക്കണ്ട...
ഇന്ദു നീ പുഴയും ആകാശവും
മുട്ടിനില്‍ക്കുന്നത് കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കില്‍ ?
നിനക്കതു ഞാന്‍ കാണിച്ചുതരാം
പ്രണയത്തിന്‍റെ കല്‍ക്കരി ദഹിച്ചു
വിഷപ്പുക തുപ്പുമ്പോള്‍
സുഭാഷ്‌ ഇന്ദുവിനത് കാണിച്ചു കൊടുത്തു
സുഭാഷ്‌ ആകാശം കണ്ടു
ന്ദു പുഴമാത്രം കണ്ടു !
--------------
തീവണ്ടിയാത്രയ്കിടയില്‍ പൊലിഞ്ഞുപോയ സൌമ്യയ്ക്കും,ഇന്ദുവിനും പേരറിയാത്ത,അറിയിക്കാതെ പോയ മറ്റുള്ളവര്‍ക്കും  വേണ്ടി...

=================================================================================-
എന്‍റെ പഠനചിന്തകള്‍(കവിത)

ഞാനൊരു നാല് ചുമരുകള്‍ക്കിടയില്‍ പെടുമ്പോള്‍
എനിക്കുച്ചുറ്റുമൊരുപാട് കുട്ടികള്‍ നിരക്കുമ്പോള്‍
എന്‍റെ തുകല്‍ സഞ്ചിയില്‍ നിന്നൊരു പുസ്തകം നിവരുമ്പോള്‍
പഠനമുറിയിലൊരു മാഷ്‌ വഴിയറിയാതെ -
വന്നെന്നെ ചോദ്യം ചെയ്യുമ്പോള്‍
ഉത്തരം പറയാനാവാതെ ഞാന്‍ കുഴയുമ്പോള്‍
എന്നെ സഹായിക്കാനാരുമില്ലാതെ വരുമ്പോള്‍
പിന്നൊരു ‘പരിക്ഷണ’ത്തെ നേരിടുമ്പോള്‍
എനിക്കൊരുപാട് മാര്‍ക്ക്‌ കിട്ടുമ്പോള്‍..
ഞാന്‍ സന്തോഷവതിയാകുമ്പോള്‍.. ..
എനിക്കൊരു വല്യ സ്വീകരണം ലഭിക്കുമ്പോള്‍ ..
ഞാനൊരു വല്യ മാഷാകുമ്പോള്‍..
നാലുച്ചുമരുകള്‍ക്കുള്ളിലെ കുട്ടികളെ
ഞാന്‍ പഠിപ്പിക്കുമ്പോള്‍ .....
======================================================================

എന്‍ഡോസള്‍ഫാന്‍(കവിത)

എഴുതാതെ വയ്യെ നിക്കൊന്നുംഇനിയും
പറയാതെ വയ്യെനിക്കൊന്നും
നരനായി ജനിച്ചുപ്പോയില്ലേ ഞാനും
ഈ നരകവാരിധി നടുവില്‍
ഭാരമേറും തലയുമായി
ഇനിയുമൊരു കുഞ്ഞു പിറക്കാതിരിക്കാന്‍
ഇനിയുമൊരു മാതൃത്വത്തെ
വെല്ലുവിളിക്കാതിരിക്കാന്‍
എന്‍ഡോസള്‍ഫാനെന്ന വിഷമഴ
ഇനിയുമെന്‍ മണ്ണില്‍ വീഴാതിരിക്കാന്‍
എഴുതാതെ വയ്യെ നിക്കൊന്നുംഇനിയും
അമ്മയാകാനെന്നെ അനുവദിക്കൂയെന്നോരോ
മനവും വിലപിക്കാതിരിക്കാന്‍
നിരോധിക്കൂ ഈ വിഷമഴയെ
നാളെയൊരു ജീവസുറ്റ ജനതയെ വാര്‍ത്തെടുക്കൂ
മുഴുവാനായി വിഴുങ്ങാന്‍
ഒരു സുനാമിക്കുമാവില്ല!
നമുക്കിനിയും ജീവിക്കണം
നമ്മുടെ സഹോദരങ്ങള്‍ക്കും
നമ്മുടെ അവകാശമാണത്
അത് നാം നേടുകതന്നെ ചെയ്യും
പോരാട്ടങ്ങള്‍ ഇനിയുമുണ്ടാകും
ഒറ്റയ്ക്കും ,കൂട്ടായും
ഒന്നുകില്‍ മരിക്കുക,അല്ലെങ്കില്‍
പൊരുതി ജീവിക്കുക.....
==========================================================================
 ==========================================================================

കൂട്ടുകാര്‍ (കവിത)

വരൂ നമുക്കൊരുമിച്ചു നടക്കാം
ഈ ഇടവഴിയിലൂടെ ഒരിക്കല് കൂടി
ചെമ്മണ്ണ് പുരണ്ട കാല്‍ കുഴയും വരെ
വെയില്‍ കൊണ്ട് നാം വാടിതലരും വരെ
വഴിയില്‍ ഞാവല്‍ പഴങ്ങള്‍ കാണാം
കദളിവാഴക്കൂമ്പു പൂക്കള്‍ കാണാം
കയ്യില്‍ കരുതാം പങ്കിട്ടെടുക്കാം
കാത്തു നില്‍ക്കും സുഹൃത്തിനെ കാണാം
വഴിയാത്രക്കാര്‍ പലരും വരും
കുശലം പറയേണം പരിചയം പുതുക്കേണം
ഇടവഴിയവസാനിക്കുമ്പോള്‍ മറ്റു കൂട്ടരേ കാണാം
പിരിയുമ്പോള്‍ പങ്കിടാന്‍ കടലാസു കരുതെനം
അതില്‍ രണ്ടു വരികള്‍ മറക്കാതെ കുറിക്കണം
കാണുമ്പോള്‍ ചിരിക്കേണം ,സൌഹൃദം പുതുക്കേണം
ഓര്‍മയിലുണ്ടാവട്ടെ എന്‍റെ പേരും!
===========================================================================
കൊതി (കവിത)

അച്ഛന്‍ വരുന്നുണ്ട് ദൂരെനിന്നു
കൊച്ചുപൊതിയുണ്ട് കയ്യില്‍
മുന്തിരിയല്ലതു തീര്‍ച്ച !
ഇന്നലെ പറഞ്ഞൊരു ഹല്‍വയാകാം..
ധൃതി പോരച്ഛനിപ്പോഴും
ഞാനിവടെയുണ്ടെന്ന ഓര്‍മയില്ല
അടക്കാനാവാത്തയെന്‍റെ കൊതി
അച്ഛനിപ്പോഴും മറന്നുപ്പോയി.
അനിയന്‍ അറിയും മുമ്പേ ഞാനിവടെ
അച്ഛനെ കണ്ടതറിയുന്നില്ലച്ഛന്‍
കൂട്ടുകാരൊത്തു കുശലം പറയുമ്പോള്‍
‘മതി നിര്‍ത്തി പോരൂ ‘വെന്നു ഞാന്‍
പലവട്ടം പറഞ്ഞതും കേള്‍ക്കുന്നില്ലച്ഛന്‍
ഓടിചെല്ലണമോ വേണ്ടയോ
ശങ്കിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍
കൊച്ചനിയന്‍ വിജയിയായ്‌ പൊതി –
വാങ്ങുന്നത് ഭീരുവായ്‌ കാണുന്നു ഞാന്‍ !
================================================================================================================================================================================================================================
ആ കുഞ്ഞു വീണ്ടും കരയുന്നു
 
ആ കുഞ്ഞു വീണ്ടും കരയുന്നു
 അമ്മയുടെ അമ്മിഞ്ഞ പാലിനായ്,
ഈണത്തിലുള്ള താരാട്ടുപ്പാട്ടിനായ്‌ ..

ആ കുഞ്ഞു വീണ്ടും കരയുന്നു
കിലുങ്ങുന്ന കളിപ്പാട്ടത്തിനായ്‌ ,
ചെണ്ടകൊട്ടുന്നൊരു കളിക്കുരങ്ങിനായ്‌

ആ കുഞ്ഞു വീണ്ടും കരയുന്നു
നിറമുള്ള കുഞ്ഞുടുപ്പിനായ്‌ ,
ചേലൊത്ത കുഞ്ഞിക്കുടയ്ക്കുവേണ്ടി..

ആ കുഞ്ഞു വീണ്ടും കരയുന്നു
കിട്ടാതെ പോയ മാര്‍ക്കിനുവേണ്ടി
തല്ലിയ ടീച്ചറെ ശപിച്ചുകൊണ്ട് ....

ആ കുഞ്ഞു വീണ്ടും കരയുന്നു
സ്നേഹം തരാതെ പോയ പെണ്‍സുഹൃത്തിനായ്‌
മറുപടിയില്ലാത്ത കത്തിനെ ചൊല്ലി

ആ കുഞ്ഞു വീണ്ടും കരയുന്നു  
ഫലമില്ലാതെ പോയ അപേക്ഷക്കായി ..
ഇനിയും കിട്ടാത്ത ജോലിക്കുവേണ്ടി ..

ആ കുഞ്ഞു വീണ്ടും കരയുന്നു
ജാതകം ചേരാത്ത പെണ്ണിനെ ചൊല്ലി
അഴകാര്‍ന്ന വടിവൊത്ത പെണ്ണിനുവേണ്ടി

ആ കുഞ്ഞു വീണ്ടും കരയുന്നു
പരിഭവം തീരാത്ത ഭാര്യയെ ചൊല്ലി
നെറികെട്ട കുട്ടിയുടെ വികൃതിയെ ചൊല്ലി

ആ കുഞ്ഞു വീണ്ടും കരയുന്നു
ഇനിയും കരയേണ്ട ദിവസത്തെ ചൊല്ലി
ഒഴിഞ്ഞ കീശയുടെ കാര്യമോര്‍ത്ത്
ഇനിയെന്നും പാലിനായ് കരയുന്ന കുഞ്ഞായിരിക്കാന്‍
ആ കുഞ്ഞു വീണ്ടും കരയുന്നു ....
=================================================================================

പൊന്നോണം(കവിത)



ഇത്തവണയും ഞാന്‍ കാത്തിരിക്കും
കുടവയറും ഓലക്കുടയുമായി
പാലൂറും പൂപ്പു ഞ്ചിരി ചുണ്ടിലേന്തി
മാവേലിത്തമ്പുരാന്‍ എഴുന്നള്ളുവാന്‍
വീടായ വീടൊക്കെത്തേടി ഞാന്‍
പൂവായപ്പൂവെല്ലാം തിരഞ്ഞുനോക്കി
മുക്കുറ്റിയില്ല,തുമ്പയില്ല ,കാക്കപ്പൂവോ കാണാനില്ല
ചെത്തിയും ചെമ്പരത്തിയും
പേരിനുമാത്രം എത്തിനോക്കി
ചാണകം കൊണ്ട് കളം മെഴുകി
തൃക്കാക്കരപ്പനെ കുടിയിരുത്തി
വട്ടത്തിലങ്ങനെ പൂക്കളമിട്ട്
തൂശനില വെട്ടി ചോറുമിട്ടു
കറികളങ്ങനെ പലതുമിട്ടു
പാലടതന്‍ മധുരവുമായ്
എന്നിട്ടും മാവേലിയെ കണ്ടതില്ല
ആര്‍പ്പുവിളിയും കേട്ടതില്ല
സദ്യതന്‍ മത്തുപിടിച്ചതിനാല്‍
ഉച്ചയുരക്കത്തിലെക്കാണ്ട് പോയി
വിലക്കുകൊളുത്തും തൃസന്ധ്യയായ്‌
എപ്പോഴേ മാവേലി വരേണ്ടതാനെന്നു ഞാന്‍
ഇത്തിരി വിഷമത്താലോര്ത്ത് പോയി 
‘പിണക്കം മതിയാക്കൂ മാവേലി ..’യെന്നു
പലവട്ടം മനസ്സില്‍ പറഞ്ഞു നോക്കി
അമ്പിളി മാനത്ത് തെളിഞ്ഞു നിന്നു
എപ്പോഴാണെന്‍ മാവെലി വരുന്നതെന്ന് ഞാന്‍
അമ്മയോടെപ്പോഴും തിരഞ്ഞുനോക്കി
പൂക്കളം വാടി,നിലാവും തെളിഞ്ഞു
വാതിലുകള്‍ പലതും അടഞ്ഞുപോയി
എന്നിട്ടും മാവേലി വന്നതില്ല
വട്ടതിലുള്ളൊരെന്‍ പൂക്കളം കണ്ടതില്ല
‘ആണ്ടിലോരിക്കളെ വരുകയോല്ലോ
ഇന്നലെ അമ്മ പറഞ്ഞതെന്ന് ‘
അമ്മയെ നോക്കി ചോദിച്ചു ഞാന്‍
‘മാവേലി വരില്ല ‘പൂക്കളം കാണില്ല
മാവേലി നമ്മുടെ മനസിലല്ലേ ?
വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടാന്‍
പഴമക്കാര്‍ തീരത്തൊരു  സൂത്രമല്ലേ ?
സന്തോഷമാണെന്നും മാവേലി
സമൃദ്ധിയുടെതാണി സദ്യയും
ഇനിയും നമുക്ക് കാത്തിരിക്കാം
പുതിയോരാണ്ടിലെ തിരുവോണത്തിനായ്‌ ‘



1 അഭിപ്രായം:

biju പറഞ്ഞു...

aathmaarthatha illaatha pole thonnunnu nalla varikal pratheekshikkunnu

കുറച്ച് പാട്ട് കേട്ടാലോ ?