ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

അക്കരപ്പച്ച ( ചെറുകഥ )


             കഴിഞ്ഞ കുറേ നാളുകളായി രാത്രിഏറേ വൈകിയതിന് ശേഷമാണ് ഉറക്കം വരുന്നത് .ഇക്ക പോയതില്‍പിന്നെ എന്നും ഇങ്ങനെയാണ്.വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ മാസത്തിന്‌ അവധിക്കു വരും. അപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയത് പോലെയാണ്.അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ എന്നേയും കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട് .....ഓ ഓരോന്നുംആലോചിച്ചു പിന്നെയും സമയം പോകുന്നു ..


            ഇക്കായ്ക്ക് ഏറ്റവും ഇഷ്ടപെട്ട ബെഡ് ഷീറ്റ് ആണിത് ,കടുത്ത വയലറ്റ് നിറത്തില്‍ ചെറിയ റോസ് പൂക്കളുള്ള ബെഡ് ഷീറ്റ് ...ആദ്യമായി എനിക്ക് സമ്മാനിച്ച സാരിയും വയലറ്റ് നിറമാണ്

              കിടക്കയിലെ പൂക്കളെ തഴുകി തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ കുട്ടിക്കാലത്ത് ഉറങ്ങാതിരിക്കാനായ്‌ ചെയ്ത പല സൂത്രത്തേയും കുറിച്ചോര്‍ത്തു. എല്ലാവരും ഇങ്ങനെയോക്കെയാണെന്നാ ഉമ്മുമ്മ പറയാറുള്ളത് ,കുഞ്ഞായിരിക്കുമ്പോള്‍ വല്യ ആളാവണം എന്ന് തോന്നും ,വലുതാവുമ്പോള്‍ കുഞ്ഞാവാനും...ഞാനിപ്പോഴും കുഞ്ഞാണെന്നാണ് ഉമ്മുമ്മയുടെ വിചാരം! ഉറക്കം വരുന്നിലെന്നു പറഞ്ഞാല്‍ “കുഞ്ഞിക്കഥ പറഞ്ഞു തരട്ടെ..?” എന്ന് ചോദിക്കും .ഉമ്മുമ്മ ഇപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ടത്രേ  ആണായിതീരാന്‍ ,ഞാനും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ആണായി തീരാന്‍, ആണ് ആയിരുന്നെങ്കില്‍ എന്ത് രസമായിരുന്നു ,എപ്പോള്‍ വേണമെങ്കിലും കൂട്ടുകാരുമായി ചുറ്റിയടിക്കാം,സിനിമയ്ക്ക് പോകാം ...ഇങ്ങനെ നിക്കാഹ് കഴിഞ്ഞാല്‍ പുതിയാപ്ലയുടെ വീട്ടില്‍ നില്‍ക്കേണ്ട ...കിഴക്കേലെ ബാബൂസേട്ടന്‍ പറയുന്നപോലെ ഭാര്യയോട് പിണങ്ങിയെന്നും പറഞ്ഞു തട്ടിന്‍ മുകളില്‍ കയറി ‘രണ്ടെണ്ണം വീശി ‘ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ ഉള്ള രസം ആസ്വദിക്കാം.........ഇനി പറഞ്ഞിട്ടെന്താ?ഇപ്പോഴത്തെ എന്‍റെ പ്രാര്‍ത്ഥന കേട്ട് ദൈവം ആണായിത്തീരാനുള്ള പണിയെങ്ങാനും തുടങ്ങി ഇടയ്ക്ക് വെച്ച് നിര്ത്തിയാലുള്ള സ്ഥിതി എന്താവും ?വേണ്ട ..ആ പൂതി ഉപേക്ഷിക്കാം
               പുറത്ത്‌ ഇന്ദിര ചേച്ചിയുടെ ശബ്ദംകേള്‍ക്കുന്നു ..പാവം ഇതുവരെ ജോലി കഴിഞ്ഞിട്ടുണ്ടാവില്ല ! അടുത്തടുത്ത്‌ നില്‍ക്കുന്ന ഏഴു നക്ഷത്ര കൂട്ടങ്ങളെ നോക്കി നമ്മുടെ ആഗ്രഹം പറഞ്ഞാല്‍ ഉടനെ സാധിക്കുമെന്ന് ഇന്ദിരചേച്ചിയാണ് എന്നോട് പറഞ്ഞത് .ഇന്ദിരചേച്ചിക്ക് ഇതുവരെ കുട്ടികളാവാതിരുന്നത് നക്ഷത്രകൂട്ടങ്ങളെ കണ്ടു കാര്യം പറയാന്‍ സാധിക്കഞ്ഞിട്ടാവണം !          
     കോഴി കൂവുന്ന സമയത്ത് അടുക്കളയില്‍ കയറുന്നതാണ് ഇന്ദിരേച്ചി ,രാത്രി ഏറെ വൈകിയതിന് ശേഷമാണ് കിടന്നുറങ്ങുന്നത് .ഇന്ദിരേച്ചിയുടെ ഭര്‍ത്താവ് മണിയേട്ടന്‍ ഏഴു സഹോദരങ്ങള്‍ അവര്‍ക്കെല്ലാവര്‍ക്കും കുട്ടികളുണ്ട് അത് കൊണ്ട് തന്നെ അക്കാര്യം പറഞ്ഞു എല്ലാവരും ജോലിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കും ,സ്വയം ആശ്വസിക്കാനെന്നവണ്ണം ഇന്ദിരേച്ചി പറയും “എന്തിനാ റസിയെ കുട്ടികള്‍ ?ഇവിടുത്തെ കൊക്കപ്പുഴുകള്‍ക്ക് തീറ്റ കൊടുത്തിട്ട് എനിക്കെവിടെ അതുങ്ങളെ നോക്കാന്‍ നേരം “ അവിടുത്തെ അച്ഛനും മക്കള്‍ക്കും കൊക്കപ്പുഴുവിന്റെ അസുഖം ലേശം കലശലാന്നെന്ന്ഇന്ദിരേച്ചി പറയും “ഓ ഇത്രേം വയസ്സായില്ലേ ഇനി എന്തിനാ കുട്ടികള്‍?....”എന്ന് ഇന്ദിരേച്ചി പറയുമ്പോള്‍ നീണ്ടു കൂര്‍ത്ത മൂക്കിന്റെ അറ്റം ചുവക്കുകയും നിറയെ പീലികളുള്ള വിടര്‍ന്ന കണ്ണുകളില്‍ സങ്കടത്തിന്റെ തിരയിളക്കവും കാണാം .ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴും തോന്നും ഇപ്പോള്‍ ഇക്ക ‘റസിയെ ....’എന്ന് വിളിച്ചു അരികിലുണ്ടായിരുന്നെങ്കിലെന്നു....
               ഇക്ക എല്ലാ വെള്ളിയാഴ്ച്ചയും വിളിക്കും .ഗള്‍ഫിലെ ചൂടിനെയും അതിനേക്കാള്‍ ചൂടുള്ള അവിടുത്തെ സാധനങ്ങളുടെ വിലയും പറ്റി ആകുലതയോടെ നെടുവീര്‍പ്പിടും ,നീയടുത്തുണ്ടായിരുന്നെങ്കില്‍ എനിക്ക് സുഭിക്ഷമായി മുട്ടപ്പത്തിരിയും കൊയിബിരിയാണിയും കയ്ക്കാലോ............. എന്ന് കൊതിയോടെ..... അല്ലെങ്കില്‍ എന്‍റെ മുത്തേ എനിക്കങ്ങോട്ട് വരാന്‍ തോന്നുന്നു ...എന്നിങ്ങനെ ചില കിന്നാരങ്ങള്‍ അതുമല്ലെങ്കില്‍ ഒത്തിരി ദേഷ്യത്തോടെ ‘ മെസ്സിലെ തമിഴന്‍ കുക്കിനെ ഒരിക്കല്‍ പാവയ്ക്ക ജ്യൂസ്‌ കുടിപ്പിക്കുമെന്നു ‘...
              ആഴ്ച്ചയിലെ ഫോണ്‍ വിളി രണ്ടു ദിവസത്തിലൊരിക്കല്‍ ആക്കിക്കൂടേ ?എന്ന് ചോദിച്ചാല്‍ ഉടനെ കിട്ടും മറുപടി “അന്‍റെ ബാപ്പ താരോ കായ്‌ ..?ഞാന്‍ പിണങ്ങിയെന്നു തോന്നിയാല്‍ “ന്‍റെ മുത്തേ ഇക്ക ബെറുതെ പറഞ്ഞതല്ലേ ?ന്‍റെ മുത്തിനു ഇക്ക ഏതു സെന്‍റ കൊണ്ടുവരേണ്ടത് ?” എന്നൊരു സുഖിപ്പിക്കല്‍ ഇക്ക വരുമ്പോഴെല്ലാം ഒരുപാട് സെന്‍റെ് കൊണ്ടുവരും പിന്നെ ചൈനാസില്‍ക്ക്‌ പോലുള്ള കുറെ തുണിത്തരങ്ങളും എല്ലാ സെന്റും അടക്കിപിടിച്ച് വാസനിച്ചിട്ടു പറയും “ഇതിന്‍റെയെല്ലാം വാസന നിന്‍റെ മഞ്ഞചെമ്പകപ്പൂ മണമുള്ള ശരീരത്തോളം വരില്ല ..”എന്ന് എത്ര തുണിത്തരങ്ങള്‍ കൊണ്ടുവന്നാലും പറയും “ഇതിലും നല്ലത് നോക്കിയതാ ..കായ്‌ തികഞ്ഞില്ല....അടുത്ത തവണ ആകട്ടെ ഇതിലും മുന്തിയത് എടുക്കുന്നുണ്ടെന്നു ..ഇക്ക എത്ര മാത്രമാണ് എന്നെ സ്നേഹിക്കുന്നത് ,എനിക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല!
              ഇക്കാന്‍റെ ബാപ്പയ്ക്കും എന്നോട് വല്യ കാര്യമാണ് .പക്ഷെ ഉമ്മയ്ക്ക് അല്‍പ്പം പേടികലര്‍ന്ന സ്നേഹമല്ലേഎന്ന് തോന്നും .പാവത്തിന്‍റെ വിചാരം ഇക്കാന്‍റെ സ്നേഹം മുഴുവന്‍ ഞാന്‍ തട്ടിയെടുക്കുമെന്നു
              എത്രയോ രാത്രികളില്‍ ഇക്കയെ സ്വപ്നം കണ്ടു കൊതി തീരാതെ കിടന്നുറങ്ങി,എത്രയോ സ്വപ്നങ്ങളില്‍ ഗള്‍ഫിലെ പുത്തന്‍ അത്തറു കളുടെ നടുവിലൂടെ എന്നെയും കൈ പിടിച്ചു ഇക്ക നടന്നു അങ്ങനെ സ്വപങ്ങളുടെ തേരിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്
             “ഹലോ ലൈല നീയ്‌ ഉറങ്ങിയോ ? സമീര്‍ നാട്ടില്‍ വരുന്നുണ്ട് എന്താ കൊടുത്തുവിടേണ്ടതു ? നിന്‍റെ മൊബൈലിലെ പാട്ട് എപ്പോഴാ മാറ്റിയത് ? “
            “ഹലോ ഇതാരാ ?” പരിചയമില്ലാത്ത ശബ്ദം കേട്ട് ഞാന്‍ ചോദിച്ചു
            “ ലൈലയല്ലേ ?”
            “അല്ല ,റസിയയാണ് ....”
            “സോറി നമ്പര്‍ തെറ്റിയതാണ്....”
കുരുത്തംകെട്ടവന്‍ വെറുതെ എന്‍റെ കിനാവിനെമുറിച്ചു,വീണ്ടും ബെല്‍.....അതേനമ്പര്‍..എടുക്കണോ വേണ്ടയോ എന്ന് ചിന്തിചുപൊലുമില്ല 
             “ഹലോ.....”
             “വീട്ടിലാരൊക്കെയുണ്ട് റസിയ ?”
             “ഇക്കാന്റെ ബാപ്പയും ഉമ്മയും “
             “ഞാന്‍ നസീര്‍,ഞാനെന്‍റെ ഭാര്യയെ വിളിച്ചതാണ്...നിങ്ങടെ ഫോണിലെ പാട്ട് എനിക്ക് വല്ലാണ്ട് ഇഷ്ട്ടപെട്ടു...നിങ്ങടെ സ്വരവും ..ഞാന്‍ ഇടയ്ക്ക് വിളിച്ചോട്ടെ ?”
             “ഊം...”ഞാന്‍ മറ്റൊന്നും ആലോചിക്കാതെ മൂളി വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു ആ ഫോണ്‍ ഇനിയും വരുമോ ?ഫോണ്‍ വീണ്ടും ബെല്ലടിച്ചു..ഇത്തവണ കട്ടായി .അതിനെക്കുറിച്ച് ആലോചിച്ചു നേരം വെളുത്തത് അറിഞ്ഞില്ല .  
                           --------------------------------------------------------------------           
 മുറ്റത്തെ ചീരകള്‍ക്ക് ഒരു വാട്ടം ,വടക്കേലെ കമലുവിന്റെ കോഴികള്‍ രാവിലെത്തന്നെ മുററംചിക്കി വൃത്തികേടാക്കിയിരിക്കുന്നു..ചീരയുടെ ഇലകളും തിന്നിരിക്കുന്നു .ഉമ്മ ഉറക്കെ പറയുന്നത് കേട്ടു.
           .”ഓള്‍ടെ കോഴികളെ ഒരിസം പിടിച്ചു ബിരിയാണിയാക്കുന്നുണ്ട്.....എന്നാലേ ഓള് പഠിക്കൂ .....ബല്ലാത്ത ശല്യങ്ങള്‍,മുറ്റത്ത്‌ ഒരൂട്ടം നട്ടുപിടിപ്പിക്കാന്‍ പറ്റില്ല ,ഒക്കെ കൊത്തി നശിപ്പിക്കും
           കമലു കേള്‍ക്കണ്ട ,കേട്ടാല്‍ കോഴികളെ കുറുക്കന്‍ പിടിച്ചാലും ,വണ്ടികേറിയാലും ഉമ്മാന്‍റെ ബിരിയാണി തീറ്റ കഴിഞ്ഞതുതന്നെ !ഉമ്മാന്‍റെ  നെറ്റിയിലെ വലിയ മുഴ ഒരിക്കല്‍ കമലുവിന്‍റെ  ഇളയമകന്‍ ശംഭു എറിഞ്ഞുണ്ടാക്കിയതാണത്രേ ! കമലുവാണ് പറഞ്ഞത് , ഒരു ദിവസം അവളുടെ ആട് കെട്ടഴിഞ്ഞു പോയി അന്വേഷിച്ചപ്പോള്‍ ഞങ്ങളുടെ വാഴ തിന്നുന്നു. അവള്‍ ഓടിച്ചെന്നു പിടിച്ചു ,അപ്പോഴേക്കും ഉമ്മ എത്തി ,ഉമ്മ പറഞ്ഞൂത്രേ അവള്‍ മനപ്പൂര്‍വ്വംകടിപ്പിച്ചതാണെന്നു ..പിന്നെ വാക്കേറ്റമായി ഉന്തും തള്ളുമായി ..ചെറുക്കന്‍ കല്ലെടുത്ത് ഒരു ഏറും കൊടുത്തു .എന്നോട് എല്ലാ കഥയും പറയാറുള്ള ഉമ്മ ഇതുമാത്രം എന്നോട് പറഞ്ഞിട്ടില്ല .
            കമലുവിന് എന്നോട് വലിയ ചങ്ങാത്തമാണ് ..ഫോണ്‍ വന്ന കാര്യം അവളോട്‌ പറഞ്ഞാലോ ? വേണ്ട ! അതിനുമാത്രം ഒന്നും സംഭവിച്ചില്ലല്ലോ ? ഒരാള്‍ നമ്പര്‍ തെറ്റി വിളിച്ചു .എന്‍റെ പേര് ചോദിച്ചു അത്രതന്നെ ! ഇനിയും വിളിച്ചാല്‍ പറയാം.....ഞാന്‍ തെറ്റാണോ ചെയ്യുന്നത് ? വീണ്ടും ആ ഫോണ്‍ വരുമെന്ന് കരുതാന്‍ ഞാന്‍ അയാളുമായി എന്ത് ബന്ധം?
            പിറ്റേന്ന് അതേ സമയം ഫോണ്‍ പിന്നെയും ബെല്ലടിച്ചു.ഒന്നും ആലോചിച്ചില്ല വേഗം എടുത്തു
           “ ഹലോ”
           “ റസിയ ഞാനാണ് നസീര്‍ അസു കിടക്കുകയായിരുന്നോ ? “
           “ ഞാന്‍ അസുവല്ല റസിയയാണ് “
           “എനിക്കറിയാം അതല്ലേ ആദ്യം റസിയാ എന്ന് വിളിച്ചത് ഞാന്‍....അസൂന്നു വിളിച്ചോട്ടെ ?”
          “ ഊം..”
          “ എന്താ അസൂ ഒന്നും മിണ്ടാത്തത്?”
           ഞാന്‍ ...ഞാന്‍ വിവാഹിതയാണ് “
           “ഞാനും വിവാഹിതനാണ് എനിക്ക് രണ്ടു കുട്ടികളുമുണ്ട് ,എന്താണെന്നറിയില്ല എനിക്ക് അസൂന്‍റെ ശബ്ദം വല്ലാണ്ട് ഇഷ്ടപ്പെട്ടു 
           “എനിക്ക് തെറ്റ് ചെയ്യാന്‍ വയ്യ !....എനിക്ക് എന്‍റെ ഇക്കായെ ജീവനാണ് ..”
            “തെറ്റ് ചെയ്യണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ ?കുറച്ചുനേരം സംസാരിക്കുന്നത് ഇത്ര വലിയ തെറ്റാണോ ? “
           നസീര്‍ക്ക പിന്നെയും എന്തൊക്കെയോ പറഞ്ഞു വാരികയിലെ നിലാപ്പക്ഷിയില്‍ ശങ്കര്‍ രാധികയോട് പറയുന്നപോലെ ചക്കര വര്ത്തമാനങ്ങള്...മഴയുള്ള രാത്രിയില്‍ തണുത്ത കാറ്റ് മുഖത്തടിക്കുമ്പോള്‍ ഉണ്ടാകുന്ന തരിപ്പ് എന്റെ ദേഹമാസകലം എനിക്ക് തോന്നി ഇതുവരെ ഇസഹാക്കിക്ക എന്നോട് ഇതുപോലെയൊന്നും പറഞ്ഞിട്ടില്ല
             “അസു എന്താ ഒന്നും മിണ്ടാത്തത്?”
             “ഞാന്‍ എന്താ പറയ്യാ?”
മൊബൈലിലെനമ്പറിട്ട ബട്ടണുകള്‍ ലോട്ടറി വില്പനകാരി കനകാന്റി പറയുന്നപോലെ നമുക്ക് വരാനിരിക്കുന്ന ദുരിതത്തിന്റെ നമ്പരുകള്‍ ആണെന്ന് ഞാനും തിരിച്ചരിയണമായിരുന്നു 
             ഫോണ്‍ വിളി മാത്രം പോര ,കത്തിലൂടെയുംഎനിക്ക് നിന്നെ അറിയണമെന്ന് പറഞ്ഞപ്പോള്‍ എന്‍റെ ഇക്കാക്ക്‌ എഴുതിയതില്‍ കൂടുതല്‍ വാക്കുകള്‍ തേനില്‍ ചാലിച്ച് ഞാനെഴുതി .കത്ത് ഉടന്‍ പോസ്റ്റ്‌ ചെയ്തിലെങ്കില്‍ഉറുമ്പുകള്‍ കൂട്ടത്തോടെ വന്നു അത് പൊക്കികൊണ്ടുപോകുമെന്ന് ഞാന്‍ ഭയപ്പെട്ടു ;അത്രയ്ക്ക് മധുരമുണ്ടതിനു
              പോസ്റ്റുമാന്‍ വരുമ്പോഴെല്ലാം ഇക്കാന്റെ ബാപ്പ എന്നെ തുറിച്ചു നോക്കുന്നത് ഞാന്‍ കണ്ടില്ലാന് നടിച്ചു .ഇക്ക മാസത്തി ലൊരിക്കലാണ് കത്തെഴുതുന്നത് .ഇതെന്താ ആഴ്ചയില്‍ കത്ത് എന്ന് ബാപ്പ സംശയിചിട്ടുണ്ടാവും
              ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ക്കാണ് ഞാന്‍ കത്തെഴുതുന്നതെന്ന് ഞാന്‍ ചിന്തിച്ചു പോലുമില്ല  .നസീര്‍ക്കാന്റെ കത്തുകളിലൂടെ ഞാന്‍ പുതിയ ലോകം കണ്ടു ഗള്‍ഫിലെ പുതിയ വിശേഷങ്ങള്‍ കേട്ടു ചുട്ടുപഴുത്ത മണലിനെയും അതിലും ചൂടന്‍ വിലയുള്ള അവിടുത്തെ സാധനങ്ങളെയും കുറിച്ച് നസീര്‍ക്ക പറഞ്ഞില്ല. കണ്ടിട്ടില്ലാത്ത പഴങ്ങളുടെ സ്വാദും വിഭവങ്ങളുടെ രുചിയും കത്തിലൂടെ ഞാന്‍ ആസ്വദിച്ചു.പര്‍ദ്ദയിട്ട സുന്ദരികളുടെ കണ്ണിണകളുടെ സൌന്ദര്യവും, മെസ്സിലെ ചൂട് പറക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തെയും വാനോളം പുകഴ്ത്തി .കൂട്ടുകാരുടെ തമാശകള്‍ വായിച്ചു ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു
              നസീര്‍ക്കായെ കാണണമെന്നആഗ്രഹം മനസ്സില്‍ കിടന്നു വിങ്ങി .തുറന്നു പറയാന്‍ മടി പിന്നെ വന്ന കത്തില്‍ നസീര്‍ക്ക എഴുതി “അസൂ നീ നിന്റെയൊരു അസ്സല് പടം എനിക്കയക്കണമെന്നു”  ഇക്കയല്ലേ പറഞ്ഞിരിക്കുന്നത് പിന്നെ എന്തിനു പേടിക്കണം? എങ്കിലും ഞാനെഴുതി ‘ഇക്ക ഇങ്ങളെ വിശ്വസിച് ഞാനിതയക്കുന്നത് എന്‍റെ ജീവനാണ് ഇങ്ങടെ കയ്യിലെന്നു ഒര്മാവേണം എന്നെ ചതിക്കരുത് ..ഒന്നും കൂടി പറയട്ടെ ന്നെ മറന്നാലും ന്നെ ചതിക്കരുത് ,എന്‍റെ നസീര്‍ക്ക അങ്ങനെ ഒന്നും ചെയ്യില്ലാണ് എനിക്കറിയാം എന്നാലും എന്‍റെ മനസമാധാനത്തിനു വേണ്ടി എഴുതിയതാണ് . ഇക്കാന്റെ ഫോട്ടോ എനിക്കും അയക്കണം അതും കാത്തു ഈയുള്ളവല്‍ ഇരിക്കും ലൈലായ്ക്കും കുട്ടികള്‍ക്കും സുഖമല്ലേ ? അവരെയും നോക്കണം .എന്‍റെ ജീവന്‍ പോകും വരെ ഞാന്‍ ഇങ്ങളെ സ്നേഹിക്കും അടുത്ത അടിപൊളി കത്തിനായി കാത്തിരിക്കുന്നു ..സ്വന്തം അസു’
               ചിന്തകള്‍ കെ എസ്‌ ആര്‍ ടി സി യിലെ യാത്രക്കാരനെ പോലെ ആടിയും ഉലഞ്ഞും കടന്നു പോയി .നസീര്‍ക്കന്റെ കത്തുകള്‍ ഭദ്രമായിസൂക്ഷിച്ചു വെച്ച് രണ്ടാമത് വായിക്കണമെന്ന് തോന്നിയിട്ടുകൂടി എടുക്കാന്‍ ഞാന്‍ ഭയപെട്ടു .ഒരു ദിവസം കമല് ചോദിച്ചു “ന്താ റസിയ പുതിയാപ്ല വിളിക്കാറില്ലേ “ന്നു ഉടനെ ഉമ്മ പറഞ്ഞു “ഊം ഇപ്പൊ ബിളി മാത്രല്ല എഴുത്തുകുത്തൂം ണ്ട്”ന്നു
                ----------------------------------------------------------
            പറമ്പിലെ കശുമാവിന്റെ ചോട്ടില്‍ ചവറു കത്തിച്ചു കൊണ്ട് നിന്നപ്പോഴാണ് ഉമ്മ വിളിച്ചത്
            “റസിയ ...”
വിളിയുടെ അലര്‍ച്ചയില്‍ റസിയ നടുങ്ങി....കത്ത് ഉമ്മയുടെ കൈയില്‍ കത്ത്  
            “റസിയ എന്താ ത്?
            “അത് അത് ..വാക്കുകള്‍ പുറത്ത് വരാതെ ഞാന്‍ വിളറി പിന്നെയൊരു തെങ്ങലാണ്
             “പടച്ചോനെ ഈയ് എന്‍റെ മോനെ ചതിച്ചോ ?അവനൊരു പാവാണ്..........പാവം”
കരുതിയപോലെ തല്ലോ ബഹളമോ അല്ല ഉമ്മ മുട്ട് കുത്തിയിരുന്നു നെഞ്ചി കൈ വെച്ച് കരയുകയാണ്
ല്‍              “ ഉമ്മ...” ഞാന്‍ ഉമ്മയുടെ കൈ പിടിച്ചി ദയനീയമായികരഞ്ഞു ഉമ്മ ഒരു കുതര്ച്ചയോടെ കൈ തട്ടി മാറ്റി
              “ബേണ്ട നീയ്‌ ന്നെ പിടിക്കണ്ട യ്യ് പിശാച്‌ ആണ് പിശാച്...ന്‍റെ മോന്‍ അള്ളാ..ന്‍റെ മോന്‍ “
               “ഉമ്മ ക്ഷമിക്കുമ്മ എന്നോട് ..ഞാനിനി എന്ത് ചെയ്യണം ഉമ്മ പറ ഞാനെന്തു ചെയ്യണം ഇക്ക ഇതറിയരുത് മറ്റാരും ഇതറിയാരുത്”
കുറെ നേരം ഒന്നും മിണ്ടാതെയിരുന്നു ഉമ്മ എഴുനേറ്റുപോയി ബാപ്പയുടെ വിളിയും കാത്തു പേടിയോടെ ഞാനിരുന്നു അത്താഴം കഴിഞ്ഞു ബാപ്പ കൈ കഴുകുന്ന ശബ്ദം കേട്ടു.ഉമ്മയെ എങ്ങനെ നോക്കുമെന്നറിയാതെ ഞാന്‍ പേടിച്ചു .അടുക്കളയുടെ ചുവരില്‍ ചാരിനിന്നു ഉമ്മ കരയുകയാണ്  
              “ഉമ്മ...” ഞാന്‍ വിളിച്ചു ഉമ്മ എന്നെ തുറിച്ചു നോക്കി
               “റസിയ.....” ബാപ്പ വിളിച്ചു നടുക്കത്തോടെ ഞാന്‍ അടുത്തേക്ക് ചെന്ന്
              “ന്താ ഉമ്മയ്ക്ക് പറ്റിയത് ?കാലത്തോട്ടെ ഞാന്‍ ശ്രദ്ധിച്ചിരിക്കാന്”
             “അറിയില്ല ബാപ്പ ബാപ്പയ്ക്ക് മുഖം കൊടുക്കാതെ ഞാന്‍ പറഞ്ഞൊപ്പിച്ചു ഞാന്‍ വീണ്ടും ഉമ്മയുടെ അരികിലേക്ക്‌ നടന്നു
              “ഉമ്മ....”
              “ ഇയ്യിനി ന്നെ അങ്ങനെ ബിലിക്കണ്ട ..ള്ള...... ന്‍റെ മോന്‍  ഇയ്യ് അവനെ ചതിക്കല്ലേ  ഓന്‍ പാവമാ അവന്‍ നിന്നെ പോന്നുപോലെയല്ലേ നോക്കത് പിന്നെയെന്തിനാ നീ ഇത് ചെയ്തത് ?”
              “ഉമ്മ ക്ഷമിക്കുമ്മ ഞാന്‍ ഞാനറിയാതെ ..എന്‍റെ മനസ്സില്‍ ചെകുത്താന്‍ കൂടിയതാണുമ്മ ..ഇത് ഇക്ക അറിയരുത് ബാപ്പയും ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം”
ഒന്നും പറയാതെ ഉമ്മ കടന്നുപോയി രാത്രിയായപ്പോള്‍ നസീര്‍ക്ക വിളിച്ചു ഉമ്മ ഫോണ്‍ വാങ്ങി കട്ട് ചെയ്തു പിന്നെയും ഫോണ്‍ വന്നു മൂന്നു തവണ കട്ടാക്കിയശേഷം ഫോണ്‍ ശബ്ദിച്ചില്ല. കുറച്ചു സമയത്തിനുശേഷം ഫോണ്‍ ബെല്ലടിച്ചു ബാപ്പ  വിളിച്ചു ചോദിച്ചു
               “ആരും ഇല്ലേ ഇവിടെ? ആര്‍ക്കെങ്കിലും ആ കുന്തമെന്നു എടുത്തൂടെ തലയ്ക്കു സ്വയര്യം തരൂലാന്നു വെച്ചലെങ്ങനെയാ ?
ഉമ്മ ഫോണ്‍ എന്റെ കൈയില്‍ തന്നു പിന്നത്തെ ബെല്ലടിച്ചപ്പോള്‍ ഞാനെടുത്തു, നസീര്‍ക്കയാണ്  .
              “അസൂ.... “
ഞാന്‍ തേങ്ങിപോയി .
              “അസൂ  എന്താ ഫോണ്‍ കട്ട് ചെയ്തത് ?”
              “നസീര്‍ക്ക ഇനി എന്നെ വിളിക്കരുത് വേറൊന്നും എന്നോട് ചോദിക്കരുത് എന്നോട് ക്ഷമിക്കൂ”
 ഞാന്‍ ഫോണ്‍ കട്ട് ചെയ്തു പിറ്റേന്ന് ഒരു മിസ്സ്‌ കാള്‍ വന്നു ,പിന്നെ അടുത്താഴ്ച് പിന്നെ രണ്ടാഴ്ച കഴിഞ്ഞു നസീര്‍ക്ക വിളിച്ചില്ല. ഒരു മിസ്സ് കാള്‍ പോലും വന്നില്ല . അപ്പോള്‍ ഇത്രയേ ഉള്ളു സ്നേഹം. വേദനയോടെ ഞാനാശ്വസിച്ചു . ഒരു ദിവസം വീണ്ടും ഒരു കാള്‍. നസീര്‍ക്കയുടെ നമ്പര്‍ മൂന്നാഴ്ചയ്ക്ക് ശേഷമുള്ള നസീര്‍ക്കയുടെ കാള്‍ .എടുക്കണമോ വേണ്ടയോ എന്ന് രണ്ടാമത് ചിന്തിച്ചു കൂടിയില്ല
              “അസൂ ഞാന്‍ നാട്ടിലേക്ക് വരികയാ എനിക്ക് സുഖമില്ല നാട്ടില്‍ വന്നാല്‍ എനിക്ക് നിന്നെ കാണണം ഒരിക്കല്‍ ഒരിക്കല്‍ മാത്രം വേറൊന്നും ഞാന്‍ ചോദിക്കുന്നില്ല നീ വരണം ഇനി ഞാന്‍ നിന്നെ ശല്യ പെടുത്തില്ല”
വാതില്‍ക്കല്‍ ഉമ്മ വന്നു എത്തി നോക്കി ,ആരാത്? 
             “ഇസഹാക്കിക്കയാ
ഉമ്മ സംശയത്തോടെ നോക്കി  
             “നെരാണുമ്മ ഇസഹക്കിക്കയാ
ഉമ്മ ചിരിച്ചു  .
ദിവസങ്ങള്‍ കടന്നുപോയി ഇസഹകിക്കയുടെ ഫോണ്‍ വന്നുകൊണ്ടിരുന്നു  
             “റസിയ എനിക്ക് ലീവ് കിട്ടി ഞാന്‍ വരികയാ ന്‍റെ മുത്തിനു എന്താ വേണ്ടത് ?
             “നിക്ക് ഒന്നും വേണ്ട”
             “ഞാനൊരു അസ്സല്‍ അത്തര് വാങ്ങി “
നീല കളറുള്ള കുപ്പിയിലെ ഇളം നീല റിബണ്‍കെട്ടിയ പുതിയ അത്തറിനെ കുറിച്ച് ഇസഹകിക്ക് പറഞ്ഞപ്പോള്‍ ശബ്ധം പുറത്തു വരാതെ ഞാന്‍ തേങ്ങി ,പിന്നെയൊരു ശനിയാഴ്ച ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ഞാന്‍ ഞെട്ടി നമ്പര്‍ നോക്കി ,ഭാഗ്യം നസീര്‍ക്കയല്ല നാട്ടിലെ നമ്പരാണ് അങ്ങേ തലക്കല്‍ നസീര്‍ക്കന്റെ ശബ്തം  
            “അസൂ ഞാനാ....  അസൂ  ഞാന്‍ നാട്ടിലെത്തി നീയ്‌ വരണം ഞാ ന്‍ ഹോസ്പിറ്റലിലാണ്. കെ .എം .ജി യില്‍  പതിനൊന്നാം നമ്പര്‍ മുറിയില്‍ അസൂ  എനിക്ക് നിന്നെ കാണണം, ഒന്ന് കണ്ടാല്‍ മതി ‘
           “ ഞാന്‍ വരാം...” പടച്ചോനെ നസീര്‍ക്കയ്ക്ക് ഒന്ന് വരുത്തല്ലേ എന്താ അസുഖമെന്നു പോലും ചോദിച്ചില്ലല്ലോ?
നേരം വെളുത്തപ്പോള്‍ എന്ത് നുണ പറയണമെന്നറിയാതെ റസിയ വിഷമിച്ചു എങ്കിലും അപ്പോള്‍ വായില്‍ വന്ന എന്തോ പറഞ്ഞു റസിയ പുറത്തിറങ്ങി
                   ---------------------------------------------
കെ എം ജി ഹോസ്പിറ്റലിലെ പതിനൊന്നാം നമ്പര്‍ മുറി ഞാന്‍  കുറച്ചു നേരം പുറത്തു നിന്ന് ശ്രദ്ധിച്ചു അകത്തു ആരുമില്ലെന്ന് ഉറപ്പു വരുത്തിഎങ്കിലും  അകത്തു കയറിയ എന്‍റെ കണ്ണുകള്‍ മുറിയാകെ പരതി .വാതില്‍ തുറന്നു അകത്തു കടന്ന ആളെ കണ്ടു നസീര്‍ക്ക  സന്തോഷിച്ചു. അസൂ! ഫോട്ടോ കണ്ടിട്ടുല്ലതിനാല്‍ നസീറിന് തിരിച്ചറിയാന്‍ പാടുപെടെണ്ടിവന്നില്ല എന്നാല്‍ ഞാന്‍ കുറച്ചു പകച്ചു ഇത് തന്നെയാണോ നസീര്‍ക്
 കുറ്റിരോമങ്ങള്‍ നിറഞ്ഞ  മുഖം തലയില്‍ മുറിവ് കെട്ടിവെചിരിക്കുന്നു അടുത്തേക്ക് ചെല്ലാന്‍ ഞാന്‍ മടിച്ചു “അസൂ...” നസീര്‍ വിളിച്ചു ആ വിളിയില്‍ ഞാന്‍ ആളെ തിരിച്ചറിഞ്ഞു
              “എന്ത് ന്താ പറ്റീത് ?”
              “ഒന്നുമില്ല ഒന്നുമില്ല അസൂ നീ അന്ന് അങ്ങനെ പറഞ്ഞതില്‍ പിന്നെ ഞാനാകെ ഒറ്റപെട്ടതുപോലെ തോന്നി വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ല വണ്ടിയിടിച്ചു മുറിവ് ഉണങ്ങുന്നില്ല ശരീരത്തിലേയും  മനസ്സിലേയും അതുകൊണ്ടാ ഇങ്ങട്ട് പോണത് “
              ഞാന്‍ നെറ്റിയില്‍ തൊട്ടു നോക്കി
              “ഇല്ല ഇപ്പോള്‍ വേദനയില്ല നസീര്‍ പറഞ്ഞു അസൂ ഞാന്‍ നിന്റെ മടിയില്‍ കിടന്നോട്ടെ?”
 ഒരു കൊച്ചു കുഞ്ഞിന്റെതുപോലുള്ള അയാളുടെ ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് പാവം തോന്നി .അയാള്‍ അവളുടെ മടിയില്‍ കിടന്നു .അയാളുടെ മുടിയിഴകളില്‍ വിരലുകളോടിച്ചു ഞാന്‍ ഒന്നും മിണ്ടാതെയിരുന്നു 
              “അസൂ...”
              “ ഊം “
              “എന്താ ഒന്നും മിണ്ടാത്തത് ?”
              “ഒന്നുമില്ല “
              “പിന്നെ?” അയാള്‍ റസിയയുടെ കണ്ണുകളിലേക്ക് നോക്കി
             “ ഞാന്‍ ഞാന്‍ ഉമ്മയ്ക്ക് വാക്ക്‌ കൊടുത്തുപോയി”
              “എന്ത് ?”
              “ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന്”
    നീണ്ട ഒരു നിശ്വാസത്തോടെ അവള്‍ പറഞ്ഞു .നസീര്‍ അവളുടെ മടിയില്‍ നിന്നെഴുനെട്ടു
             “ഉമ്മ അറിഞ്ഞോ ?”
             “ഊം “
             “ഇസഹാക്കിന്റെ ഉമ്മയോ ?”
             “ഊം “
             “എന്നിട്ട് ?” നസീര്‍ ആകാംഷയോടെ ചോദിച്ചു. ഞാന്‍  മുഖം പൊത്തി ഉറക്കെ കരഞ്ഞു
             “ഇക്ക ഇനി തമ്മില്‍ കാണേണ്ട ഒന്നും മിണ്ടുകേം വേണ്ട ഇനി എന്നെ വിളിക്കരുത് “
              “അസൂ......” നസീര്‍ ഞെട്ടലോടെ വിളിച്ചു
ഞാന്‍   ചാടിയെഴുനെട്ടു
               “ഞാന്‍ അസുവല്ല അസുവല്ല റസിയയാണ് എന്റെ ഇക്കാന്റെ മാത്രം റസിയ”
 റസിയയുടെ വാക്കുകള്‍ ആ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നതായി നസീറിന് തോന്നി അവള്‍ വാതില്‍ തുറന്നു ഒരു കൊടുങ്കാറ്റ് കണക്കെ പുറത്തേക്ക് പോയി .ഞെട്ടലടങ്ങിയപ്പോള്‍ നസീര്‍ മുറിയിലെ മരുന്നുകളും തുണികളും തട്ടിത്തെറിപ്പിച്ചു നിലത്തേക്ക് വീണു ഉറക്കെയുറക്കെ കരഞ്ഞു
                     ---------------------------------------
              റസിയ വണ്ടിയിറങ്ങി പാടത്തിനരികിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ വീട്ടു മുറ്റത്ത്‌ ഉമ്മ അവളെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .അവള്‍ തെല്ല് ഭയത്തോടെ അകത്തേക്ക്‌ കയറാനൊരുങ്ങി
           “നില്‍ക്ക്   നീയ്‌ എവിടെ പോയി ?”
           “അത് കമ്പ്യൂട്ടര്‍കോഴ്സ് ചേരാന്‍”
 രാവിലെ പറഞ്ഞ കള്ളം ആ സമയത്തെ വിറയലിനേക്കാള്‍  കൂടുതല്‍ വിറയലോടെ വീണ്ടും പറഞ്ഞു .
          “ആര് പറഞ്ഞു കമ്പ്യൂട്ടര്‍ കോഴ്സിനു  ചേരാന്‍?”
          “ഇക്ക പറഞ്ഞിട്ടാണ്”
          “ആര് ഇസഹാക്കോ?”
          “ആ അതെ” ഞാന്‍  ധൈര്യം അഭിനയിച്ചുപറഞ്ഞു
ഉമ്മ അകത്തേക്ക് നോക്കി വിളിച്ചു” ഇസഹക്കേ...”
ഞാന്‍  അമ്പരന്നു ഇക്ക വന്നുവോ
അയാള്‍ ഉമ്മറത്തേക്ക് വന്നു. ചാര് കസേരയിലിരുന്നു ശബ്ദമില്ലാതെ കരഞ്ഞ ബാപ്പയുടെ അടുത്ത് വന്നു ഇസഹാക്കിക്ക  ചോദിച്ചു
             “എന്തിനാ കരയുന്നേ ഇബടെ ആരെങ്കിലും മയ്യത്തായോ ?റസിയയെ നോക്കി ചോദിച്ചു
             “നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയതോ ആരെയെങ്കിലും പഠിപ്പിക്കാന്‍ പോയതോ ?”
             “ഇക്ക! “
നസീറിന്റെ കത്തുകള്‍ ഇസഹാക്കിന്റെ കയ്യിലിരുന്നു പൊള്ളി . അത് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഇസഹാക്ക് പറഞ്ഞു
               “പോക്കോ അവന്റെ കൂടെ എവിടെക്കാന്നു വെച്ചാ പോക്കോ ഇബിടെക്ക് കേറണ്ട നിന്നെ നമ്മള് മൊഴി ചൊല്ലിയിരിക്കണ്..”
 ഞാന്‍  നെഞ്ചത്തടിച്ച് കരഞ്ഞു.ഓടി ചെന്ന് അയാളുടെ കാല്‍ക്കല്‍ വീണു           
              “ഇക്ക ക്ഷമിക്കിക്ക പറയുമ്മ...... ഇക്കയോട് പറ എന്നോട് ക്ഷമിക്കാന്‍ പറ “
               “ഞാന്‍ പറഞ്ഞതല്ലേ നിന്നോട് ഞാന്‍ പറഞ്ഞതല്ലേ നീയ്‌ ചതിച്ചു എന്റെ മോനെ നീയ്‌ ചതിച്ചു”
മുറ്റത്ത് നിന്ന് കരഞ്ഞ റസിയയെ നോക്കി ഇസഹാക്ക് അലറി
               “ പോ......  കടന്നു പോകിനെടി”
 ഇസഹക്കിന്റെ അലറ്ച്ചയില്‍ എവിടെക്കെന്നില്ലത്ത്ത അവളുടെ ഓട്ടം കണ്ടു നില്‍ക്കാനാവാതെ ബാപ്പ അകത്തേക്ക് പോയി
                       ---------------------
ഓട്ടോയില്‍ കയറിയിട്ടും ഒന്നും മിണ്ടാതെയിരുന്ന അവളോട്‌ ഓട്ടോക്കാരന്‍ ചോദിച്ചു
               “ എവിടേക്ക?”
                “കെ എം ജി ഹോസ്പിറ്റലിലേക്ക് “
               “ഹോസ്പിറ്റലെത്തി...” അയാള്‍ പറഞ്ഞു.
 പടിയിറങ്ങി നസീറിന്റെ മുറി ലക്ഷ്യമാക്കി  ഓടി ഓടിച്ചെന്നു വാതില്‍ തുറന്നു നസീര്‍ കിടക്കുകയായിരുന്നു അയാളെ കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു      
                 “ഞാനിനി എന്ത് ചെയ്യും? എന്നെ ഇസഹാക്കിക്ക ഇറക്കി വിട്ടു ഞാനിനി എവിടെപോകും ....?”
നസീര്‍ അനങ്ങാതെയയപ്പോള്‍ ഞാന്‍ നോക്കി അയാള്‍ എഴുന്നേറ്റിരുന്നു .അയാള്‍ അവിടെ അടുത്ത് നിന്ന ഭാര്യയെ നോക്കി.   ഞാന്‍ ഞെട്ടി  പടച്ചോനെ...ലൈല !
               “ഇതാര്‍ ഇക്ക ?”
               “ആ എനിക്കറിയില്ല ..ഏതോ ഭ്രാന്തിയാണെന്ന് തോന്നുന്നു
              “ ഏതാ എന്താ വേണ്ടത് “ ലൈല ചോദിച്ച്
               “ഞാന്‍ ഞാന്‍”
               “ലൈല എന്തെങ്കിലും കൊടുത്തു പറഞ്ഞു വിട് “ നസീര്‍ പറഞ്ഞു
               “എന്താ ഇപ്പൊ കൊടുക്ക ..കാശ് എന്തെങ്കിലും കൊടുത്താലോ ? എന്തെങ്കിലും കഴിച്ചതാണോ വിശക്കുന്നുണ്ടോ? “
ലൈല ഓരോന്ന് ചോദിച്ചു റസിയയുടെ കണ്ണുകളില്‍ അമ്പരപ്പ് പടര്‍ന്നു ഇനി ഇനിയെന്ത് ? ലൈല ബാഗില്‍ നിന്നും പൈസയെടുക്കാന്‍ തിരക്കുകൂട്ടി നസീര്‍ കുമ്പിട്ട തല നിവര്‍ത്തിയില്ല ...ലൈല കാശു എടുത്തു തിരിഞ്ഞപ്പോള്‍ റസിയയെ കണ്ടില്ല  
                “ആ കുട്ടി എവിടെ ? പോയോ ? “
                “ആ.... ആര്‍ക്കറിയാം നീ ആ മരുന്ന് ഇങ്ങു എടുക്കു” ഒന്നുമറിയാത്തവനെ പോലെ നസീര്‍ പെരുമാറി
                 “പാവം കണ്ടിട്ട് കൊള്ളാവുന്ന കുടുംബത്തിലേതാണെന്നു തോന്നുന്നു
                  “നീ എല്ലാരേം അങ്ങനെയങ്ങ് വിശ്വസിക്കണ്ട വല്ല കള്ളവും പറഞ്ഞു കേറിപ്പറ്റും എന്നിട്ട് കയ്യില്‍ കിട്ടിയത് എടുത്തു കൊണ്ട് പോകും. വല്ലാത്ത കാലമാ......”അതെ ആരെയും വിശ്വസിക്കാന്‍ പറ്റില്ല ....
പുറത്തു നിന്ന് കരഞ്ഞ ഞാന്‍ മനസ്സില്‍ പറഞ്ഞു അതെ ആരെയും വിശ്വസിക്കാന്‍ പറ്റില്ല  
                   ഞാന്‍ പുറത്തേക്ക് ഓടി . മുന്നില്‍ റെയില്‍ പാലമാണോ അഗതിമന്ദിരമാണോ അറിയില്ല.മരണം മാത്രമേ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നൊള്ളൂ ....”നീണ്ടു കിടക്കുന്ന റെയില്‍ പാളത്തിലൂടെ നടക്കുമ്പോഴും ഞാന്‍ ജീവിതത്തെ വെറുത്തിട്ടില്ലായിരുന്നു......എനിക്കാരുമില്ല എന്ന് തോന്നിയപ്പോള്‍ ....”അത് മുഴുവനാക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല
ഇനി ഞാന്‍ മരിച്ചാലും വേണ്ടില്ല മറ്റുള്ളവര്‍ക്ക് എന്‍റെ ജീവിതം ഒരു പാഠമാവണം”കണ്ണുകള്‍ തുടച്ചു അവള്‍ പറഞ്ഞു   
               ആ മരണം റസിയയെ വിഴുങ്ങിയിരുനെങ്കില്‍ ഈ കഥ പറഞ്ഞു തരാന്‍ റസിയ എന്റെ അരികില്‍ ഇരിക്കില്ലയിരുന്നു ട്രെയിന്‍ തട്ടി രണ്ടു കാലുകളും നഷ്ടപ്പെട്ട് ജീവിതത്തെ ഇങ്ങനെ ശപിക്കില്ലയിരുന്നു .....എത്ര രസിയമാരെ ഞാനും നിങ്ങളും കാണാതെ പോയിരിക്കുന്നു എന്തെല്ലാം വാര്‍ത്തകള്‍ വന്നിരിക്കുന്നു എന്നിട്ടും പലരും അക്കരപ്പച്ച തെടിപോകുന്നു  
                                                            ഞാന്‍ എന്‍റെ കഥയ്ക്കു വേണ്ടി പലതും അവളില്‍ നിന്ന് ചോദിച്ചറിയുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കുറ്റബോധം തോന്നിയിരുന്നു ഞാന്‍ ചില പത്രക്കാരെ പോലെ ...മരണവീട്ടില്‍ പോയി .”.ഒടുവില്‍ എന്ത് പറഞ്ഞു ,അയാളുടെ മരണശേഷം നിങ്ങള്‍ ആത്മഹത്യ ചെയ്യുമോ ? നിങ്ങള്ക്ക് ജീവിക്കണമെന്ന് തോന്നുന്നുണ്ടോ.”..എന്നൊക്കെ ചോദിക്കുന്നപോലെ യല്ലേ ഇതും എന്ന് തോന്നിയിരുന്നു .പക്ഷെ ഇപ്പോള്‍ അതില്ല ...ഞാന്‍ ഒരു കഥയാണ് എഴുതുന്നതെങ്കിലും ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണ്.....വഴിവിട്ട ജീവിതം നയിക്കുന്ന പലരും ഇത് വായിക്കണം ഭര്‍ത്താവിനേക്കാള്‍ സ്നേഹം കാമുകന്‍ തരും എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്....ഇവിടെ റസിയയ്ക്കു സ്വന്തം ശരീരം അവനു മുന്നില്‍ അടിയറവു വയ്ക്കേണ്ടി വന്നില്ല ...പക്ഷെ മറ്റു പലര്‍ക്കും അതിനു ശേഷമാണു ആളുകളെ മനസിലാവുന്നത്... കഥയ്ക്ക് അവസാനം ഞാനെഴുതി ........
ഇ നിയെന്ത് എന്നാലോചിച്ചു അവള്‍ പുറത്തേക്കു നോക്കിയിരുന്നു ..മുറിവ് ഉണങ്ങാത്ത കാലുകള്‍ അവളെ ഇടയ്ക്കിടെ പലതും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു  
                           ശുഭം

കഥയെഴുതി തീര്‍ന്നപ്പോള്‍ തോന്നി ...ആര്‍ക്കാണ്?, എവിടെയാണ് തെറ്റ് പറ്റിയത്....?
                              =========================================
(എനിക്ക് കളഞ്ഞു കിട്ടിയ ഒരു കത്ത്.....അതാണ് ഈ കഥ. അതുകൊണ്ട് ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ ....?

15 അഭിപ്രായങ്ങൾ:

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് പറഞ്ഞു...

സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ കഥ നന്നായിട്ടുണ്ട് ആശംസകള്‍

കലി പറഞ്ഞു...

nanayittundu.... nalla bhasha... touching lines... congrats

comment coloumthile verification code mattiyale alkkar comment idukayullu

റോസാപ്പൂക്കള്‍ പറഞ്ഞു...

നല്ല സന്ദേശമുല്ല പോസ്റ്റ്.
ഇങ്ങനെ കുടുക്കില്‍ ചാടുന്നവര്‍ എത്ര പേര്‍..?ഇത്രയും നല്ല ഭര്‍ത്താവിനെ കിട്ടിയിട്ടും ...

Manoraj പറഞ്ഞു...

ധന്യ,

കഥക്കായി കണ്ടെത്തിയ വിഷയം കാലീകം. അതുകൊണ്ട് തന്നെ ചര്‍ച്ച ചെയ്യേണ്ടതും ചിന്തിക്കേണ്ടതും. ഒട്ടേറെ പ്രവാസികള്‍ (ഞാന്‍ ഇസഹാക്കിന്റെ ഭാഗത്തിലൂടെ കാണട്ടെ) ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. പലരും പുറത്തുപറയുന്നില്ലെന്നേ ഉള്ളൂ. അല്പം പരന്നുപോയെങ്കില്‍ പോലും വിഷയത്തിന്റെ വ്യാപ്തി ധന്യ ഉള്‍ക്കൊണ്ടെഴുതിയിട്ടുണ്ട്. എങ്കില്‍ പോലും ധന്യയുടേതായി ഈ കഥയില്‍ ഒന്നും വന്നില്ല എന്ന ഒരു വിഷമമുണ്ട്. കഥക്കവസാനം കഥാകാരിയെ കൊണ്ടുവന്ന് കഥ പറച്ചിലില്‍ ഒരു ട്വിസ്റ്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് അത്രത്തോളം ഫലപ്രാപ്തിയില്‍ എത്തിയോ എന്നത് ചിന്തനീയം. കഥയുടെ അവതരണത്തില്‍ ധന്യക്ക് സ്വന്തമായി എന്തെങ്കിലും ഒരു കോണ്ട്രിബ്യൂഷന്‍ നല്‍കാമായിരുന്നു. അതായത് കഥ പറച്ചിലില്‍. ഇത്തരം ഒരു കോമണ്‍ പ്രമേയമാകുമ്പോള്‍ അങ്ങിനെയെന്തെങ്കിലുമുണ്ടെങ്കിലേ ധന്യ രാജഗോപാലിന്റെ ആ കഥയില്ലേ എന്ന് നാളെകളിലേക്ക് ഓര്‍ത്തുവെച്ചു പറയാന്‍ കഴിയൂ.. ധന്യക്ക് അത് കഴിയുമെന്ന് പഴയ അയല്‍‌ക്കാരന്‍ എന്ന നിലയില്‍ എനിക്ക് അറിയുകയും ചെയ്യാം.. ഇനിയും എഴുതുക. എഴുതുന്നതിനേക്കാളേരെ വായിക്കുക. ചുറ്റുമുള്ള ബ്ലോഗേര്‍സിനെയും ബ്ലോഗിനു പുറത്തുള്ളവരെയും...

Rashid പറഞ്ഞു...

നല്ല ഭാഷ. ആനുകാലികമായ വിഷയം.

കാവ്യജാതകം പറഞ്ഞു...

നന്നായിട്ടുണ്ട്.
സമകാലികം. നല്ല ആശയം. സന്ദേശം.
അവതരണത്തിൽ ഒതുക്കo ഇല്ലാതെ പോയി എന്നു തോന്നി. അല്പം എഡിറ്റിംഗ് കൂടി നടത്തുമല്ലോ.എഴുത്തു തുടരുക.ആശംസകള്‍

Unknown പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി......തെറ്റുകള്‍ തിരുത്താന്‍ശ്രമിക്കാം....

Ismail Chemmad പറഞ്ഞു...

saസമകാലികമായി കേട്ട കുറെ സംഭവങ്ങളുമായി സാമ്യമുള്ള കഥ.
ഇതിലെ റസിയയെ പോലെയും നസീറിനെ പോലെയും ഉള്ള രണ്ടു കഥാപാത്രങ്ങളെ നേരിട്ട് നല്ല പരിചയമുണ്ട്..
ഭാഗ്യത്തിന് അവര്‍ ഇത് പോലായില്ല..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കാലികം.........
നല്ല ഒരു സന്ദേശം അടങ്ങിയ പോസ്റ്റ്, 

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

കാലികപ്രസ്ക്താമായൊരു വിഷയത്തിലൂടെ പറഞ്ഞ കഥ നന്നായിട്ടുണ്ട്.. സമൂഹത്തില്‍ പലര്ക്കും സംഭവിക്കുന്ന ഒരബദ്ധം, അക്കരപ്പച്ച തേടുക.

വേര്‍ഡ് വാരിഫിക്കേഷന്‍ ഒഴിവാക്കികൂടെ?

Mohiyudheen MP പറഞ്ഞു...

കഥ വായിച്ചു, അല്‍പം നീളമുണ്‌ടായിരുന്നെങ്കിലും നല്ല വായനാ സുഖം നല്‍കി, ഇവിടെ തെറ്റുകാരി റസിയ തന്നെയാണ്‌... ഗുണപാഠം എന്താണെന്ന് വെച്ചാല്‍ "ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട്‌ മുള്ളിന്‌ തന്നെ" മിസ്സ്ഡ്‌ കാളുകള്‍ തിന്‍മയിലേക്കുള്ള പാതകളാണെന്ന് മനസ്സിലാക്കാത്തിടത്തോളം ഇത്‌ ഇനിയും സംഭവിച്ച്‌ കൊണ്‌ടിരിക്കും. അവളുടെ ശരീരം കൂടി സമര്‍പ്പിക്കണമായിരുന്നു എങ്കിലേ ഈ കഥക്ക്‌ ഒരു ഇത്‌ വന്നിരുന്നുള്ളൂ... വൃത്തികെട്ടവള്‍ ! ശരീരം സമര്‍പ്പിക്കാതിരുന്നിട്ടെന്താ മനസ്സില്‍ സമര്‍പ്പിച്ചല്ലോ ആ വേശ്യ. എന്‌റെ ധാര്‍മ്മിക രോഷം നുരഞ്ഞ്‌ പൊങ്ങുന്നു.

majeed alloor പറഞ്ഞു...

കാലികമായ വിഷയം, മനസില്‍ തട്ടും വിധം പറഞ്ഞു.. ദൈര്‍ഘ്യം കുറക്കാമായിരുന്നു..

anupama പറഞ്ഞു...

പ്രിയപ്പെട്ട കൂട്ടുകാരി,
സംഭവിക്കുന്നത്‌...സംഭവിച്ചു കൊണ്ടിരിക്കുന്നത്...!
അല്പം നീളം കൂടിപ്പോയി! എങ്കിലും വായനാസുഖമുണ്ട്.
മനസ്സിന്റെ സമനില ഒരു നിമിഷം നഷ്ടപ്പെട്ട റസിയ തന്നെ തെറ്റുകാരി.
സസ്നേഹം,
അനു

ഹെറൂ....(heru) പറഞ്ഞു...

എന്താണ് പറയുക !! കണ്ണുകള്‍ നനഞ്ഞിരിക്കുന്നു !! അസ്സലായി !!

ബെന്‍ജി നെല്ലിക്കാല പറഞ്ഞു...

മനസ്സിലൊരു വല്ലാത്ത വിങ്ങല്‍... കഥ വായിച്ചു തീര്‍ത്തിട്ടാണു ശ്വാസം വിട്ടത്‌. എന്തു പറയണം എന്നറിയില്ല... എങ്കിലും അഭിനന്ദനങ്ങള്‍...

കുറച്ച് പാട്ട് കേട്ടാലോ ?